എം ജി സർവകലാശാല കൈക്കൂലിക്കേസ്; പരീക്ഷ ഭവൻ അസിസ്റ്റന്റിനെ പിരിച്ചുവിട്ടേക്കും

കോട്ടയം: എംജി സർവകലാശാല കൈക്കൂലിക്കേസിൽ അറസ്റ്റിലായ പരീക്ഷാഭവൻ അസിസ്റ്റന്‍റ് സി.ജെ എൽസിയെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ സിൻഡിക്കേറ്റ് ശുപാർശ ചെയ്തു. എൽസിയെ പിരിച്ചുവിടാനുള്ള സർവകലാശാലയുടെ അന്വേഷണ റിപ്പോർട്ട് അംഗീകരിച്ച സിൻഡിക്കേറ്റ് നടപടിക്ക് ശുപാർശ ചെയ്തു. ശിക്ഷാനടപടി സ്വീകരിക്കാൻ സിൻഡിക്കേറ്റ് വൈസ് ചാൻസലറെ ചുമതലപ്പെടുത്തി.

എംബിഎ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് നൽകാൻ വിദ്യാർത്ഥിനിയിൽ നിന്ന് പണം വാങ്ങുന്നതിനിടെയാണ് ജനുവരി 28ന് എൽസിയെ വിജിലൻസ് അറസ്റ്റ് ചെയ്തത്. എൽസിയുടെ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് കൈക്കൂലിയുടെ നിർണായക തെളിവുകൾ വിജിലൻസിന് ലഭിച്ചത്.

2010-2014 ബാച്ചിലെ നാല് വിദ്യാർത്ഥികളിൽ നിന്നാണ് വിവിധ ഘട്ടങ്ങളിലായി എൽസിയുടെ അക്കൗണ്ടിലേക്ക് പണം എത്തിയത്. പരീക്ഷ പാസാകാത്തവരെ ലക്ഷ്യമിട്ടായിരുന്നു എൽസിയുടെ നീക്കങ്ങൾ. മെഴ്സി ചാൻസിൽ ജയിപ്പിച്ചു തരാമെന്ന് എൽസി വാഗ്ദാനം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് പണം കൈപ്പറ്റിയത്. എൽസിയുടെ കംപ്യൂട്ടർ ലോഗിനിൽ നിന്ന് രണ്ട് വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റ് തിരുത്തിയതായി സർവകലാശാല അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.