പൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി മധ്യവയസ്‌കന്റെ പരാക്രമം; പൊലീസുകാരനെ ചവിട്ടി വീഴ്ത്തി

തൃശൂർ:
തൃശൂര്‍ കണ്ടാണശേരി പൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി മധ്യവയസ്‌കന്റെ പരാക്രമം. പൊലീസുകാരനെ ചവിട്ടി വീഴ്ത്തി. കൂനംമൂച്ചി സ്വദേശി വിന്‍സന്റ് ആണ് അറസ്റ്റിലായത്. ഇയാളെക്കുറിച്ച് പരാതികൾ ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 2.30തോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വിന്‍സന്റിന്റെ പേരില്‍ സ്റ്റേഷനില്‍ രണ്ടു കേസുകളുണ്ടായിരുന്നു. സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനും ദമ്പതിമാരുടെ ബൈക്ക് തടഞ്ഞ് നിര്‍ത്തി ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനുമായിരുന്നു കേസ്.

ഈ പരാതിയില്‍ ഇയാളോട് ഇന്ന് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഉച്ച കഴിഞ്ഞ് ഇയാള്‍ സ്റ്റേഷനിലെത്തുന്നത്. ഇയാളുടെ കാറില്‍ ഉണ്ടായിരുന്ന നായയെ കാറില്‍ നിന്ന് പുറത്തിറക്കി പരിഭ്രാന്തി പരത്താന്‍ ഇയാള്‍ ശ്രമിച്ചു. ഇത് പൊലീസ് തടഞ്ഞു. തുടര്‍ന്ന് തര്‍ക്കമുണ്ടായി. ഇതോടെ മണ്ണ് വെട്ടുന്ന കൈക്കോട്ട് എടുത്ത് പൊലീസുകാരെ ആക്രമിക്കാന്‍ ചെല്ലുന്ന നിലയുണ്ടായി. ഗോപി എന്ന പൊലീസുകാരന്റെ നെഞ്ചിലും ഇയാള്‍ ചവിട്ടി. ഏറെ ശ്രമകരമായാണ് ഒടുവില്‍ ഇയാളെ പൊലീസ് പിടികൂടിയത്.