‘ബഫര്‍ സോണ്‍ ഹര്‍ജിയില്‍ കുടിയേറ്റക്കാര്‍ കയ്യേറ്റക്കാരായി’; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: കുടിയേറ്റക്കാരെ കയ്യേറ്റക്കാരായി സർക്കാർ ചിത്രീകരിക്കുകയാണെന്ന് ബഫർ സോൺ ഹർജിയിൽ പ്രതിപക്ഷം ആരോപിച്ചു. സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയെക്കുറിച്ചാണ് ആരോപണം. ഇത് കർഷകർക്ക് ഇടിത്തീയാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. പരിസ്ഥിതി അഭയാർത്ഥികളെ സർക്കാർ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാൽ കർഷകരെ കയ്യേറ്റക്കാർ എന്ന് വിളിച്ചിട്ടില്ലെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. പട്ടയം നൽകാനുള്ള സർക്കാർ തീരുമാനം സുപ്രീം കോടതി അംഗീകരിച്ചതായി ഹർജിയിൽ പറയുന്നു. റിമോട്ട് സെൻസിംഗ് സർവേ പൂർത്തിയാക്കി റിവ്യൂ ഹർജി നൽകിയ ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

പരിസ്ഥിതിലോല പ്രദേശത്തോട് ചേര്‍ന്ന ജനവാസമേഖല മുഴുവന്‍ ബഫര്‍ സോണില്‍നിന്ന് ഒഴിവാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഉത്തരവ് മാറ്റിയത് ജനവഞ്ചനയാണെന്ന് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടിസില്‍ ആരോപിച്ചു. 2019ല്‍ പരിസ്ഥിതിലോല പ്രദേശത്തിന്റെ അതിരില്‍നിന്ന് ഒരു കിലോമീറ്റര്‍ വരെ ബഫര്‍സോണാക്കാമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കാത്തത് ദുരഭിമാനം കാരണമാണ്. ഗൗരവതരമായ വിഷയം സർക്കാർ നിസ്സംഗതയോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.