രാജമലയുടെ സൗന്ദര്യം ആസ്വദിക്കാൻ ക്യൂ നിന്ന് ടിക്കറ്റെടുത്ത് മന്ത്രിയും കുടുംബവും

മൂന്നാർ: സുരക്ഷാ ഉദ്യോഗസ്ഥരോ വിവിഐപി പരിവേഷങ്ങളോ ഇല്ലാതെ ക്യൂവിൽ കാത്തുനിന്ന് ടിക്കറ്റെടുത്ത് ഒഡീഷ മന്ത്രി സാധാരണക്കാർക്കൊപ്പം ബസിൽ യാത്ര ചെയ്തു. സർക്കാർ സൗജന്യങ്ങൾ വേണമെന്ന് വാശിപിടിക്കുന്ന രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ഉള്ള ഒരു രാജ്യത്ത്, ഒരു സംസ്ഥാനത്തിന്‍റെ മന്ത്രി സാധാരണക്കാർക്കൊപ്പം യാത്ര ചെയ്ത് വ്യത്യസ്തനായി. ഒഡീഷ ഭക്ഷ്യ സഹകരണ ഉപഭോക്തൃ ക്ഷേമ മന്ത്രി അത്തനുസബീ സാക്ഷി നായക് കുടുംബത്തോടൊപ്പം രാജമല സന്ദർശിച്ചു. ഇന്നലെ രാവിലെ സർക്കാരിന്‍റെ ഔദ്യോഗിക വാഹനത്തിലാണ് മന്ത്രിയും കുടുംബവും രാജമല അഞ്ചാം മൈലിലെത്തിയത്.

ഔദ്യോഗിക വാഹനത്തിൽ പ്രത്യേക പാസ് എടുത്ത് സൗജന്യമായി സന്ദർശക മേഖലയിലേക്ക് കൊണ്ടുപോകാമെന്ന് ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും അത് വേണ്ടെന്ന് പറഞ്ഞ് വാഹനത്തിൽ നിന്നിറങ്ങി ടിക്കറ്റ് കൗണ്ടറിൽ എത്തി മറ്റ് വിനോദസഞ്ചാരികൾക്കൊപ്പം ക്യൂവിൽ നിന്ന് ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ ടിക്കറ്റുകൾ വാങ്ങി. 

ഇതിന് ശേഷം പൊലീസ് ഉദ്യോസ്ഥർക്കൊപ്പം വനം വകുപ്പിന്‍റെ സഞ്ചാരികളെ കൊണ്ട് പോകുന്ന ബസിൽ കയറി സന്ദർശക സോണിലെത്തുകയായിരുന്നു. മറ്റ് സന്ദർശകർക്കൊപ്പം രാജമലയുടെ ഭംഗി ആസ്വദിച്ച് വരയാടുകളെയും കണ്ടാണ് അദ്ദേഹം മടങ്ങിയത്. അസിസ്റ്റന്‍റ് വൈൽഡ് ലൈഫ് വാർഡൻ ജോബ് ജെ.നേര്യംപറമ്പിൽ മന്ത്രിയും കുടുംബവും ബസിൽ യാത്ര തുടങ്ങിയെന്നറിഞ്ഞപ്പോൾ വനംവകുപ്പിന്‍റെ ഔദ്യോഗിക വാഹനത്തിലോ പ്രത്യേക വാഹനത്തിലോ യാത്ര ചെയ്യാൻ ക്ഷണിച്ചു. എന്നാൽ, മന്ത്രി ക്ഷണം നിരസിച്ചു.