പ്രതിപക്ഷ നേതാവ് നിലപാട് തിരുത്തണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: എറണാകുളത്ത് ദേശീയപാതയിൽ കുഴിയിൽ വീണ് ഹോട്ടൽ തൊഴിലാളി മരിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായിരിക്കണം ജോലി ചെയ്യേണ്ടതെന്ന പ്രതിപക്ഷ നേതാവിന്‍റെ വാദം വിചിത്രമാണെന്ന് മന്ത്രി റിയാസ് പറഞ്ഞു. പ്രതിപക്ഷ നേതാവ് അറിയാതെ പറഞ്ഞ കാര്യങ്ങൾ തിരുത്തണം. എന്തിനാണ് അദ്ദേഹം ദേശീയപാത അതോറിറ്റിയെ സംരക്ഷിക്കുന്നതെന്നും മന്ത്രി ചോദിച്ചു.

പ്രതിപക്ഷ നേതാവ് മനപ്പൂർവ്വമാണ് ഈ പ്രസ്താവന നടത്തിയതെങ്കിൽ ഒരു മരണത്തെ പോലും സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള നീചമായ ശ്രമമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. ആലപ്പുഴയിലെ ദേശീയപാതയുടെ തകർച്ചയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിച്ച നിലപാട് ഇതായിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവന പിൻവലിക്കണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

വെള്ളിയാഴ്ചയാണ് എറണാകുളത്തെ ഹോട്ടൽ തൊഴിലാളി റോഡിലെ കുഴിയിൽ വീണ് മരിച്ചത്. നെടുമ്പാശ്ശേരിക്കടുത്ത് ഹാഷിമിന്‍റെ സ്കൂട്ടർ കുഴിയിലേക്ക് മറിഞ്ഞതിനെ തുടർന്ന് മറ്റൊരു വാഹനം ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. ഹാഷിം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഹഷാമിനെ ഇടിച്ച വാഹനം നിർത്തിയില്ല.