കെഎസ്ആർടിസി സർവീസ് വെട്ടിച്ചുരുക്കിയതിൽ റിപ്പോർട്ട് തേടി മന്ത്രി

ഡീസൽ പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചത് സംബന്ധിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു റിപ്പോർട്ട് തേടി. ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി സിഎംഡിയോട് ആവശ്യപ്പെട്ടു. 25 ശതമാനം ഓർഡിനറി ബസുകൾ മാത്രമാണ് ഇന്ന് സർവീസ് നടത്തുന്നത്. അഞ്ഞൂറോളം സർവീസുകളാണ് ഇന്നലെ റദ്ദാക്കിയത്.

നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഡീസൽ ലഭ്യത കുറയാൻ കാരണം. മോശം കാലാവസ്ഥയും വരുമാനം കുറച്ചിട്ടുണ്ട്. ഇതോടെയാണ് സർവീസുകൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം സിഎംഡി കൈക്കൊണ്ടത്. ഡീസൽ പ്രതിസന്ധി ചൊവ്വാഴ്ചയോടെ പരിഹരിക്കാമെന്ന് സിഎംഡി ബിജു പ്രഭാകർ അറിയിച്ചിരുന്നു.

ഞായറാഴ്ച ഉച്ചക്ക് ശേഷം പരമാവധി ദീർഘദൂര സർവീസുകൾ നടത്താനാണ് തീരുമാനം. ഡീസൽ ഉപഭോഗവും കിലോമീറ്റർ ഓപറേഷനും കുറച്ചും വരുമാനമില്ലാത്ത സർവീസുകൾ മൂന്ന് ദിവസത്തേക്ക് പൂർണ്ണമായും ഒഴിവാക്കിയും ഡീസൽ ക്ഷാമം പരിഹരിക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ ശ്രമം.