മന്ത്രിമാർ കുടയത്തൂർ സന്ദർശിക്കും

തൊടുപുഴ: കുടയത്തൂരിൽ ഉരുൾപൊട്ടലിന്‍റെ പരിസരത്ത് താമസിക്കുന്ന കുടുംബങ്ങളെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. റവന്യു മന്ത്രി കെ.രാജൻ അപകടസ്ഥലത്തേക്ക് പുറപ്പെട്ടു, ഉച്ചയോടെ സ്ഥലത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു. നാട്ടുകാരെ കുടയത്തൂർ സ്കൂളിലേക്ക് മാറ്റുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

തൊടുപുഴ കുടയത്തൂരിലെ ഉരുള്‍പൊട്ടലിൽ ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്. ചിറ്റടിച്ചാൽ സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ ഷിമ, കൊച്ചുമകൻ ദേവാനന്ദ് എന്നിവരാണ് മരിച്ചത്. അഞ്ച് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുലർച്ചെ 2.30 ഓടെയാണ് സംഗമം ജംഗ്ഷനിൽ ഉരുൾപൊട്ടലുണ്ടായത്. വീട് പൂർണ്ണമായും മണ്ണിനടിയിലായി.