പ്രതിരോധ സംവിധാനം ശക്തമാക്കാൻ രാജ്യം; 79,000 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ അംഗീകാരം
ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി 79,000 കോടി രൂപയുടെ ആയുധങ്ങളും സൈനിക ഉപകരണങ്ങളും വാങ്ങുന്നതിനായി അംഗീകാരം. പ്രതിരോധ മന്ത്രാലയമാണ് ആയുധങ്ങൾ വാങ്ങുന്നതിനായി അംഗീകാരം നൽകിയത്. ടാങ്ക് വേധ നാഗ് മിസൈലുകൾ ഉൾപ്പെടെ 79,000 കോടി രൂപയുടെ ആയുധങ്ങളും മറ്റു സംവിധാനങ്ങളും വാങ്ങുന്നതിനാണ് പ്രതിരോധ മന്ത്രാലയയത്തിന്റെ അനുമതി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് (ഡിഎസി) വിവിധ ശുപാർശകൾക്ക് അനുമതി നൽകിയത്.
നാഗ് മിസൈൽ സംവിധാനം, ഗ്രൗണ്ട് – ബേസ്ഡ് മൊബൈൽ ഇലിന്റ് സിസ്റ്റങ്ങള്‍, ഹൈ മൊബിലിറ്റി വാഹനങ്ങൾ എന്നിവ വാങ്ങുന്നതിനുള്ള ഡിഎസി അംഗീകാരം നൽകി. യുദ്ധക്കപ്പലുകൾ, ഇലക്ട്രോണിക് ഇന്റലിജൻസ്, നിരീക്ഷണ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ പ്രതിരോധ സംവിധാന പട്ടികയിൽ ഉൾപ്പെടുന്നു.
ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഡിഎസി അനുമതി നൽകുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. ഓഗസ്റ്റ് 5നു 67,000 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയിരുന്നു. അനുമതി ലഭിച്ചവ:
കരസേന: നാഗ് മിസൈൽ സംവിധാനം, ഗ്രൗണ്ട് ബേസ്ഡ് മൊബൈൽ എലിന്റ് സിസ്റ്റം, ക്രെയിൻ സംവിധാനങ്ങളോടു കൂടിയ ഹൈ മൊബിലിറ്റി വെഹിക്കിൾ.
∙നാവികസേന: ലാൻഡിങ് പ്ലാറ്റ്ഫോം ഡോക്ക്, 30 എംഎം നേവൽ സർഫേസ് ഗൺ, അഡ്വാൻസ്ഡ് ലൈറ്റ് വെയ്റ്റ് ടോർപിഡോസ്, ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് സേർച് ആൻഡ് ട്രാക്ക് സിസ്റ്റം, 76 എംഎം സൂപ്പർ റാപ്പിഡ് ഗൺ മൗണ്ടുകൾക്ക് ആവശ്യമായ വെടിക്കോപ്പുകൾ.
∙വ്യോമസേന: ലോങ് റേഞ്ച് ടാർഗറ്റ് സാച്ചുറേഷൻ/ഡിസ്ട്രക്ഷൻ സിസ്റ്റം (സിഎൽആർടിഎസ്/ഡിഎസ്).
