മിൻസയുടെ മൃതദേഹം പന്നിമറ്റത്തെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു

കോട്ടയം: ദോഹയിൽ സ്കൂൾ ബസിൽ ശ്വാസം മുട്ടി മരിച്ച നാലു വയസുകാരി മിൻസ മറിയത്തിന്‍റെ മൃതദേഹം കോട്ടയം പന്നിമറ്റത്ത് പിതാവ് അഭിലാഷ് ചാക്കോയുടെ വീട്ടിൽ സംസ്കരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശി അഭിലാഷ് ചാക്കോയുടെയും സൗമ്യയുടെയും മകൾ മിൻസ മറിയം കഴിഞ്ഞ ദിവസമാണ് ബസ് ജീവനക്കാരുടെ അനാസ്ഥ മൂലം ദോഹയിൽ മരിച്ചത്.

ദോഹ അൽ വക്രയിലെ സ്പ്രിംഗ്ഫീൽഡ് കിൻഡർഗാർട്ടൻ കെ.ജി. വൺ വിദ്യാർത്ഥിയായിരുന്നു മിൻസ. സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയത് ശ്രദ്ധിക്കാതെ ഡ്രൈവർ ബസിന്‍റെ വാതിൽ പൂട്ടിയിറങ്ങിയതാണ് മരണകാരണമായത്. ആളൊഴിഞ്ഞ സ്ഥലത്താണ് ബസ് പാർക്ക് ചെയ്തിരുന്നത്. ബസിനുള്ളിൽ കുടുങ്ങിയ കുട്ടി കടുത്ത ചൂടിൽ ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് നിഗമനം.