എംഎൽഎ കോഴ കേസ്; അന്വേഷണം സിറ്റിംഗ് ജഡ്ജിയുടെ മേൽനോട്ടത്തിലാക്കി തെലങ്കാന ഹൈക്കോടതി

ഹൈദരബാദ്: തെലങ്കാനയിലെ ടി.ആര്‍.എസ് എം.എല്‍.എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്ത് കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ ഇടപെട്ട് തെലങ്കാന ഹൈക്കോടതി. കേസിന്റെ അന്വേഷണം സിറ്റിംഗ് ജഡ്ജിയുടെ മേൽനോട്ടത്തിലാക്കി. തെലങ്കാന ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്.

അന്വേഷണ പുരോഗതി മുദ്രവച്ച കവറിൽ സിംഗിൾ ജഡ്ജിക്ക് നൽകണം, അന്വേഷണ വിവരങ്ങൾ പുറത്ത് പോകരുതെന്നും പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദ്ദേശം എസ്.എ.ടി തലവൻ ഉറപ്പാക്കണമെന്നും തെലങ്കാന ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടാകരുത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല വഹിക്കുന്ന ഹൈദരബാദ് പോലീസ് കമ്മീഷണര്‍ സി.വി ആനന്ദിനാണ് കോടതി ഉത്തരുവുകള്‍ നടപ്പാക്കുന്നതിന്റെ ചുമതല.

കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഭരണരാഷ്ട്രീയ നേതൃത്വങ്ങളുമായി ചര്‍ച്ച ചെയ്യരുതെന്നും, അന്വേഷണ പുരോഗതി മുദ്രവെച്ച കവറില്‍ സിറ്റിംഗ് ജഡ്ജിക്ക് സമയാസമയങ്ങളില്‍ കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. ബി.ജെ.പി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. കേസുമായി ബന്ധപ്പെട്ട് പോലീസ് കൊച്ചിയിലടക്കമെത്തി അന്വേഷിച്ചിരുന്നു.