എസ് രാജേന്ദ്രനെതിരെ വിവാദപരാമർശവുമായി എംഎം മണി

മുൻ എംഎൽഎ എസ് രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് മുൻ വൈദ്യുതി മന്ത്രി എം.എം മണി. മൂന്നാറിൽ എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍റെ 54-ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “പാര്‍ട്ടിയുടെ ബാനറില്‍ 15 വര്‍ഷം എംഎല്‍എ ആകുകയും അതിന് മുന്‍പ് ജില്ലാ പഞ്ചായത്ത് അംഗമാകുകയും ചെയ്ത എസ് രാജേന്ദ്രന്‍ പാര്‍ട്ടിയെ വഞ്ചിക്കുകയാണ് ചെയ്തത്. ഉണ്ട ചോറിന് നന്ദി കാണിച്ചില്ല. പാര്‍ട്ടിയുടെ തീരുമാനപ്രകാരം രണ്ടുപ്രാവശ്യം മത്സരിച്ചവര്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എ രാജയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കി. എന്നാല്‍ എ രാജയെ തോല്‍പ്പിക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു.” എംഎം മണി പറഞ്ഞു.

സി.ഐ.ടി.യുവിന്‍റെ ദേവികുളം എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍റെ 54-ാമത് വാർഷിക സമ്മേളനം മൂന്നാറിൽ നടക്കുന്നു. വനിതാ തൊഴിലാളികൾ ഉൾപ്പെടെ ആയിരക്കണക്കിനാളുകളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഇവിടെയാണ് മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ എംഎം മണി ശബ്ദമുയർത്തിയത്. എസ് രാജേന്ദ്രനെതിരെ സംഘടനാ വിരുദ്ധത ആരോപിച്ച് സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ഇടുക്കി ജില്ലാ കമ്മിറ്റി നടപടി എടുത്തിരുന്നു.