ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ച സംഭവത്തിൽ പ്രതികരണവുമായി എം.എം മണി

തൊടുപുഴ: തനിക്കെതിരെ പരസ്യപ്രസ്താവന നടത്തിയ ധനമന്ത്രി കെ.എൻ ബാലഗോപാലിനെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്തെഴുതിയതിനെ വിമർശിച്ച് മുൻ മന്ത്രി എം.എം മണി. ‘ഓമ്പ്രാ, നീയാണല്ലോ കോടതി’ എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. സ്വാമി സന്ദീപാനന്ദ ഗിരിയും പോസ്റ്റിന് താഴെ കമന്‍റ് ചെയ്തിട്ടുണ്ട്. ഗവർണർക്ക് മുഖ്യമന്ത്രി നൽകിയ മറുപടി കത്തിൽ പരാമർശിച്ചിരിക്കുന്ന ‘പ്ലഷർ’ എന്ന വാക്ക് ഉദ്ധരിച്ചാണ് കുറിപ്പ്.

എന്തുകൊണ്ടാണ് പ്ലഷർ നഷ്ടപ്പെട്ടത്, ലഹരികൂടിയ എംഡിഎംഎ പോലുള്ള പാൻ, തമ്പാക്ക്, ഹാൻസ് ഇവയെല്ലാം വിൽപന നടത്തുന്നതും കൈവശം വയ്ക്കുന്നതും കേരളത്തിൽ കർശനമായി നിരോധിച്ചിരിക്കുന്നു. സ്വാഭാവികമായും, ഇത് ഉപയോഗിക്കുന്നവർക്ക് അത് ലഭിച്ചില്ലെങ്കിൽ സർവത്ര പ്ലഷറും നഷ്ടപ്പെടും. മാരകമായ ഈ വിഷ വിപത്തിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ നമുക്കൊരുമിക്കാമെന്നാണ് അദ്ദേഹം കുറിച്ചത്. മണിയുടെ മറുപടി ഉടനെ വന്നു. ‘നിരോധിത വസ്തുക്കൾ എവിടെ നിന്നാണ് വരുന്നത്?’ എന്ന് അദ്ദേഹം മറുപടിയായി ചോദിച്ചു.

ബാലഗോപാലിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച 5 പേജുള്ള കത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഗവർണറുടെ ‘പ്ലഷർ’ അവസാനിപ്പിക്കുന്നതിനു തക്കതായ ഒരു കാരണവും മന്ത്രിയുടെ പ്രസ്താവനയ്ക്കില്ലെന്നും ഇക്കാര്യത്തിൽ തുടർനടപടി ആവശ്യമാണെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി മറുപടി കത്തിൽ പറഞ്ഞു.