തെരുവുനായ നിയന്ത്രണത്തിന് ഡല്‍ഹിയില്‍ മൊബൈല്‍ ആപ്പ്; കര്‍ണാടകയില്‍ പ്രത്യേക കേന്ദ്രം

ന്യൂഡല്‍ഹി: തെരുവുനായ്ക്കളെ ശാസ്ത്രീയമായി നിയന്ത്രിക്കാനുള്ള കാര്യക്ഷമമായ സംവിധാനങ്ങളുടെ അഭാവത്തിൽ കേരളം നട്ടംതിരിയുമ്പോൾ മൊബൈൽ ആപ്പ് ഉൾപ്പെടെയുള്ള പദ്ധതികളുമായി മറ്റ് സംസ്ഥാനങ്ങൾ. രാജ്യതലസ്ഥാനത്ത് ദിനംപ്രതി കുറഞ്ഞത് 90 തെരുവ് നായ്ക്കളുടെ ആക്രമണ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്ന് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) അടുത്തിടെ ശക്തമാക്കി. മൊബൈല്‍ ആപ്ലിക്കേഷനായ എം.സി.ഡി. ആപ്പാണ് തുറുപ്പുചീട്ട്. തെരുവുനായ്ക്കളുടെ ഫോട്ടോകളും പ്രദേശത്തെ വിശദാംശങ്ങളും പൊതുജനങ്ങൾക്ക് ഈ ആപ്പിൽ അപ്ലോഡ് ചെയ്യാം. കോർപ്പറേഷൻ ഉദ്യോഗസ്ഥർ നായയെ പിടികൂടി വന്ധ്യംകരിക്കും.

നായയെ വന്ധ്യംകരണ കേന്ദ്രത്തിൽ എത്തിച്ച സമയം മുതൽ ശസ്ത്രക്രിയ നടന്ന തീയതി വരെയുള്ള എല്ലാ വിശദാംശങ്ങളും ചിത്രങ്ങൾ സഹിതം ഓൺലൈനിൽ ലഭ്യമാക്കുന്നതാണ് പദ്ധതി.

സംസ്ഥാനത്ത് തെരുവുനായ്ക്കൾക്ക് മാത്രമായി പ്രത്യേക ഷെൽട്ടറുകൾ സ്ഥാപിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. 2018 മുതൽ ബെംഗളൂരു കോർപ്പറേഷൻ പ്രതിവർഷം ശരാശരി 45,000 തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നുണ്ട്. അതിനാൽ, മുൻ വർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണങ്ങളുടെ എണ്ണം കുറഞ്ഞു.