മോക്ക്ഡ്രിൽ അപകടം; മുങ്ങി മരിച്ച ബിനു സോമന്റെ മൃതദേഹം സംസ്കരിച്ചു

പത്തനംതിട്ട: മോക്ക്ഡ്രില്ലിനിടെ മരിച്ച ബിനു സോമന്‍റെ മൃതദേഹം സംസ്കരിച്ചു. ശവസംസ്കാരം കല്ലൂപ്പാറ പൊതുശ്മശാനത്തിൽ നടന്നു. നാട്ടുകാരും സുഹൃത്തുക്കളും ചേർന്നാണ് അന്ത്യകർമ്മങ്ങൾ നടത്തിയത്. മോക്ക്ഡ്രിൽ നടത്തുന്നതിൽ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിലെ ഗുരുതരമായ വീഴ്ചയാണ് ഒരു യുവാവിന്‍റെ ജീവനെടുത്തത്. പരിപാടി സംഘടിപ്പിക്കാൻ വിളിച്ചുചേർത്ത കൂടിയാലോചനായോഗത്തിൽ തീരുമാനിച്ച സ്ഥലത്തല്ല മോക്ക്ഡ്രിൽ നടത്തിയത്. ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടറെ എൻ.ഡി.ആർ.എഫിന്‍റെ ഇടപെടലിനെ തുടർന്ന് സ്ഥലംമാറ്റിയ വിവരം അറിയിച്ചില്ലെന്നും കളക്ടർ മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ബിനു സോമൻ വെള്ളത്തിൽ മുങ്ങിതാഴ്ന്നപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നതിൽ ഫയർഫോഴ്സും എൻഡിആർഎഫും തമ്മിൽ ഏകോപനം ഉണ്ടായിരുന്നില്ല. മോക്ക് ഡ്രിൽ പദ്ധതി പ്രകാരം 3 പേരെ ഫയർഫോഴ്സും ഒരാളെ എൻഡിആർഎഫും വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്താനായിരുന്നു തീരുമാനം. ഇതനുസരിച്ച് ഫയർഫോഴ്സ് 4 പേരിൽ 3 പേരെ കരയിലെത്തിച്ചു. നാലാമത്തെയാളെ രക്ഷപ്പെടുത്തേണ്ടത് എൻ.ഡി.ആർ.എഫാണെന്ന ധാരണയിലാണ് ഫയർഫോഴ്സ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്. 

ഈ സമയം ബിനു സോമൻ മണിമലയാറിലെ ഒരു കയത്തിൽ വീണുകിടക്കുകയായിരുന്നു. കലക്ടറുടെ റിപ്പോർട്ട് പ്രകാരം, നാട്ടുകാർ ബഹളം വയ്ക്കുന്നത് കണ്ട എൻഡിആർഎഫിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ രക്ഷാപ്രവർത്തനം നടത്താൻ നിർദ്ദേശം നൽകിയെങ്കിലും എൻഡിആർഎഫ് ഉദ്യോഗസ്ഥർ വൈകിയാണ് ബോട്ടിറിക്കിയത്. റവന്യൂ, ആരോഗ്യം, പഞ്ചായത്ത്, അഗ്നിശമന സേന, എൻഡിആർഎഫ്, പൊലീസ് വകുപ്പുകൾ സംയുക്തമായാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്.