മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; പിന്നിൽ കൃത്യമായ ഗൂഡാലോചനയെന്ന് അന്വേഷണസംഘം

കൊച്ചി: 19കാരിയായ മോഡലിനെ കാറിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ കൂടുതൽ തെളിവെടുപ്പ് വ്യാഴാഴ്ച നടക്കും. കേസിലെ പ്രതിയായ രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാമ്പയുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ പ്രതികൾ പലതവണ പരസ്പരം ആശയവിനിമയം നടത്തിയതായി കണ്ടെത്തി. കേസിൽ ഡിംപിൾ ഉൾപ്പെടെ എല്ലാ പ്രതികൾക്കും വ്യക്തമായ പങ്കുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. അറസ്റ്റിലായ പ്രതികളെ കോടതി കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

ഡിംപിള്‍ ലാമ്പ, വിവേക് സുധാകരന്‍, നിധിന്‍ മേഘനാഥന്‍, ടി.ആര്‍. സുദീപ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ എറണാകുളത്തെ ബാറിലെത്തിച്ച് സൗത്ത് പൊലീസ് തെളിവെടുപ്പ് നടത്തി. ഈ ബാറിലാണ് ഡിംപിളിനൊപ്പം പീഡനത്തിനിരയായ പെൺകുട്ടി എത്തിയത്. മദ്യപാനത്തെ തുടർന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ കാക്കനാട്ടെ വീട്ടിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേനയാണ് പ്രതികൾ കാറിൽ കൊണ്ടുപോയത്.

കടവന്ത്ര, പാലാരിവട്ടം, വൈറ്റില എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. കേസിൽ ഉൾപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശികൾക്കെതിരെ മറ്റ് കേസുകൾ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.