‘കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷിക്കുന്നത് മോദി സർക്കാർ’

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരാണ് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സഹകരണ സ്ഥാപനങ്ങളെ അഴിമതി രഹിതമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്ത അദ്ദേഹം, കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ വാദം ബാലിശമാണെന്ന് പറഞ്ഞു. യു.പി.എ സർക്കാരിന്റെ 10 വർഷവുമായി, മോദി സർക്കാരിന്റെ എട്ട് വർഷത്തെ സഹായം താരതമ്യം ചെയ്യാൻ മുഖ്യമന്ത്രി തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു.

കണക്കുകൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയെ ബിജെപി വെല്ലുവിളിക്കുന്നു. കേന്ദ്രം അനുവദിച്ച ഫണ്ടുകൾ ലാപ്സാക്കുകയാണ് സംസ്ഥാനത്തിന്റെ പതിവ്. നരേന്ദ്ര മോദിയാണ് കേരളത്തിന് ഏറ്റവും കൂടുതൽ കേന്ദ്ര വിഹിതവും സഹായവും നൽകിയത്. കൊവിഡ് കാലത്ത് സംസ്ഥാനത്തെ പട്ടിണിയിൽ നിന്ന് രക്ഷിച്ചത് കേന്ദ്ര സർക്കാരാണ്. വെന്‍റിലേറ്ററിൽ കഴിയുന്ന പിണറായി വിജയൻ സർക്കാരിനെ ഓക്സിജൻ നൽകി രക്ഷിക്കുന്നത് നരേന്ദ്ര മോദി സർക്കാരാണ്. കേന്ദ്രം വായ്പാ പരിധി ഉയർത്തിയത് കൊണ്ട് മാത്രമാണ് കേരളത്തിൽ ശമ്പളം നൽകാൻ കഴിയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരളം ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയെ തകർത്ത ചതിയനാണ് മുൻ ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുടെ പേരിലുള്ള തട്ടിപ്പാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത്. സി.എ.ജിയും ഇത് തന്നെയാണ് ചോദ്യം ചെയ്തത്. കടമെടുത്ത പണം സംസ്ഥാന സർക്കാർ പാഴാക്കുകയാണ്. ജനങ്ങളെ ഒട്ടും സഹായിക്കാൻ കഴിയാത്ത സർക്കാരാണിതെന്നും സുരേന്ദ്രൻ ആരോപിച്ചു.