മോദിയുടെ സന്ദർശനം; തൂക്കുപാല ദുരന്തത്തില്‍പ്പെട്ടവരെ പ്രവേശിപ്പിച്ച ആശുപത്രി ഒറ്റരാത്രികൊണ്ട് നവീകരിച്ചു

മോര്‍ബി: 134 പേർ മരണമടഞ്ഞ തൂക്കുപാല ദുരന്തമുണ്ടായ ഗുജറാത്തിലെ മോർബിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശനം നടത്തും. മരിച്ചവരുടെ കുടുംബങ്ങളെയും പരിക്കേറ്റവരെയും പ്രധാനമന്ത്രി സന്ദർശിക്കും. അതേസമയം, ദുരന്തത്തിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രി ഒറ്റരാത്രികൊണ്ട് പെയിന്റിങ്ങും മറ്റ് അറ്റകുറ്റപ്പണികളും നടത്തി നവീകരിച്ചതും വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായായിരുന്നു ശുചീകരണ ചടങ്ങ്.

അപകടത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റു. ഇവരിൽ ഭൂരിഭാഗം പേരെയും മോർബി സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രി മോർബി സന്ദർശിക്കും. ഇതിന് മണിക്കൂറുകൾക്ക് മുമ്പാണ്, ആശുപത്രിയിൽ വിപുലമായ നവീകരണ പ്രവർത്തനങ്ങൾ നടന്നത്.

ഭിത്തികൾ പെയിന്‍റ് ചെയ്തു. പുതിയ വാട്ടർ കൂളറുകൾ കൊണ്ടുവന്നു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച വാർഡുകളിലെ എല്ലാ ബെഡ്ഷീറ്റുകളും മാറ്റി. തിങ്കളാഴ്ച രാത്രി വൈകിയും ചൊവ്വാഴ്ച പുലർച്ചെ വരെയും നിരവധി തൊഴിലാളികൾ ആശുപത്രിയിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. പ്രധാനമന്ത്രി സന്ദർശിക്കാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും പെയിന്‍റ് ചെയ്തിട്ടുണ്ട്. ടൈലുകൾ മാറ്റുന്നതിന്‍റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.