റെയ്ഡില്‍ പിടിച്ചെടുത്ത പണം തിരികെ വേണം: കെ.എം.ഷാജി കോടതിയെ സമീപിച്ചു

കണ്ണൂർ: കണ്ണൂരിലെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത പണം തിരികെ നൽകണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി വിജിലൻസ് കോടതിയെ സമീപിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത 47,35,500 രൂപ തിരികെ നൽകണമെന്നാണ് ഷാജിയുടെ ആവശ്യം. എന്നാൽ ഇത് തിരികെ നൽകുന്നത് കേസിനെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.

2020 ജനുവരിയിലാണ് കെ.എം. ഷാജിക്കെതിരെ വിജിലൻസ് കോഴക്കേസ് രജിസ്റ്റർ ചെയ്തത്. 2013ൽ അഴീക്കോട് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന സി.പി.എം നേതാവ് കുടുവൻ പത്മനാഭൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ കെ.എം. ഷാജിക്ക് അനധികൃത സ്വത്ത് ഉണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.

ഷാജിയുടെ അഴീക്കോടുള്ള വീട്ടിൽ നിന്ന് 47,35,500 രൂപ പിടിച്ചെടുത്തു. എന്നാൽ ഇത് തിരഞ്ഞെടുപ്പിനായി പിരിച്ചെടുത്ത പണമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് കൗണ്ടർഫോയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എംഎല്‍എ ആയതിനു ശേഷം രണ്ടു സ്ഥലം ഇടപാടുകളാണ് നടത്തിയിട്ടുള്ളത്. കണ്ണൂരില്‍ വീടിരിക്കുന്ന 10 സെന്റ് ഭൂമിയും രണ്ടേക്കര്‍ വയലും മാത്രമാണ് എംഎല്‍എ ആയതിനു ശേഷം വാങ്ങിയിട്ടുള്ളതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.