മങ്കി പോക്സ്: രാജ്യത്തെ ആദ്യ രോഗി രോഗമുക്തനായി

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി മങ്കി പോക്സ് ബാധിച്ച് ചികിത്സയിലായിരുന്ന 35 വയസുള്ള കൊല്ലം സ്വദേശി രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എൻഐവിയുടെ നിർദ്ദേശപ്രകാരം ഓരോ 72 മണിക്കൂറിലും രണ്ട് തവണയാണ് പരിശോധനകൾ നടത്തിയത്. എല്ലാ സാമ്പിളുകളും രണ്ട് തവണ നെഗറ്റീവ് ആയിരുന്നു. രോഗി മാനസികമായും ശാരീരികമായും ആരോഗ്യവാനാണ്. ചർമ്മത്തിലെ തിണർപ്പുകൾ പൂർണ്ണമായും ഭേദമായി. അദ്ദേഹത്തെ ശനിയാഴ്ച ഡിസ്ചാർജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

യുഎഇയിൽ നിന്ന് മടങ്ങിയെത്തിയ യുവാവിന് 14നാണ് വാനരവസൂരി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചപ്പോൾ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരുകയും പ്രതിരോധ നടപടികൾ ഊർജിതമാക്കുകയും ചെയ്തു. എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇയാളുമായി പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളുടെ ഫലവും നെഗറ്റീവാണ്. നിലവിൽ വനവരവസൂരി രോഗം സ്ഥിരീകരിച്ച മറ്റ് രണ്ട് പേരുടെ ആരോഗ്യനില തൃപ്തികരമാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുമെന്നും മന്ത്രി പറഞ്ഞു.