മങ്കിപോക്‌സ്; വിമാനത്താവളങ്ങളിൽ ഹെല്‍പ്‌ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിക്കുന്നത്. വിദേശത്ത് നിന്ന് വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടോയെന്ന് കണ്ടെത്തുന്നതിനും അവർക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഇത്. സംശയ നിവാരണത്തിനും ഹെൽപ്പ് ഡെസ്ക് സഹായിക്കും. പരിശീലനം ലഭിച്ച ജീവനക്കാരാണ് ഹെൽപ്പ് ഡെസ്കുകൾ കൈകാര്യം ചെയ്യുന്നത്. ജില്ലകളിൽ ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇതിനുപുറമെ, വിമാനത്താവളങ്ങളിൽ ഇംഗ്ലീഷിലും മലയാളത്തിലും പ്രഖ്യാപനങ്ങൾ നടത്തും. കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ മങ്കിപോക്സ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവർ വിറയൽ അല്ലെങ്കിൽ കുമിളകൾ, തലവേദന, ശരീരവേദന, പേശിവേദന, തൊണ്ടവേദന, പനിയോടൊപ്പം ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വിമാനത്താവളത്തിലെ ഹെൽപ്പ് ഡെസ്കിനെ സമീപിക്കണം. രോഗലക്ഷണങ്ങളുള്ളവർ വായുസഞ്ചാരമുള്ള മുറിയിൽ 21 ദിവസം വീട്ടിൽ കഴിയണം. ഈ കാലയളവിൽ, ഗർഭിണികൾ, കുട്ടികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവരുമായി വീട്ടിൽ അടുത്തിടപഴകരുത്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ദിശ 104, 1056, 0471 2552056 വിളിക്കണം.

മങ്കിപോക്സ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് വിപുലമായ പരിശീലന പരിപാടി സംഘടിപ്പിക്കും. 1,200 ലധികം സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇതിനുപുറമെ, ഐ.എം.എ.യുമായി സഹകരിച്ച് സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ, സ്വകാര്യ പ്രാക്ടീഷണർമാർ, ആയുഷ് മേഖലയിലെ ഡോക്ടർമാർ എന്നിവർക്കും പരിശീലനം നൽകും. കിലയുമായി സഹകരിച്ച് ആരോഗ്യവകുപ്പ് തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി പരിശീലനവും സംഘടിപ്പിക്കുന്നുണ്ട്.