‘മോന്‍താ’ ചുഴലിക്കാറ്റ്; ആന്ധ്രാപ്രദേശിൽ കനത്ത ജാഗ്രത, കനത്ത മഴയ്ക്ക് സാധ്യത
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ‘മോന്‍താ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു. അതിതീവ്ര ന്യുനമര്‍ദ്ദം തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും മുകളിലായി ‘മോന്‍താ’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി ഒക്ടോബര്‍ 28-ന് രാവിലെ തീവ്ര ചുഴലിക്കാറ്റായി ഇത് വീണ്ടും ശക്തി പ്രാപിക്കാനാണ് സാധ്യത. ഒക്ടോബര്‍ 28-ന് വൈകുന്നേരം അല്ലെങ്കില്‍ രാത്രിയോടെ ആന്ധ്രാപ്രദേശ് തീരത്ത് മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയില്‍ കാക്കിനടക്കു സമീപം തീവ്ര ചുഴലിക്കാറ്റായി മണിക്കൂറില്‍ പരമാവധി 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
മധ്യകിഴക്കന്‍ അറബിക്കടലിനു മുകളിലായി തീവ്ര ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 48 മണിക്കൂറിനുള്ളില്‍ മധ്യ കിഴക്കന്‍ അറബിക്കടലിലൂടെ വടക്കുകിഴക്കന്‍ ദിശയില്‍ നീങ്ങാന്‍ സാധ്യത.
കേരളത്തില്‍ അടുത്ത അഞ്ചുദിവസം നേരിയ/ ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴയ്ക്കോ സാധ്യത. തിങ്കളാഴ്ച ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ഒക്ടോബര്‍ 27, 28 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്തതോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബര്‍ 28-നും ഇവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്തമഴയുണ്ടാകും. ആന്ധ്രാപ്രദേശ്, യാനം, തെലങ്കാന, ഒഡിഷ എന്നിവിടങ്ങളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
