ബാങ്കിൽ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ സംഘത്തിലെ കൂടുതൽ പ്രതികൾ പിടിയിൽ

കായംകുളം (ആലപ്പുഴ): കായംകുളത്ത് എസ്ബിഐ ബാങ്കിൽ 36,500 രൂപയുടെ കള്ളനോട്ടുകൾ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് പ്രതികൾ കൂടി അറസ്റ്റിലായി.

കീരിക്കാട് വില്ലേജിൽ കണ്ണമ്പള്ളിഭാഗം മുറിയിൽ വലിയ പറമ്പിൽ വീട്ടിൽ നൗഫൽ (38), കായംകുളം വില്ലേജിൽ കായംകുളം മുറിയിൽ പുത്തേത്ത് ബംഗ്ലാവിൽ ജോസഫ് (34), കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ ചങ്ങൻ കുളങ്ങര മുറിയിൽ കോലേപ്പള്ളിൽ മോഹനൻ (66) ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ സക്കറിയാ ബസാർ ഭാഗത്ത് യാഫി പുരയിടം വീട്ടിൽ ഹനീഷ് ഹക്കിം( 35), കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ ചങ്ങൻ വവ്വാക്കാവ് പൈങ്കിളി പാലസ് വീട്ടിൽ അമ്പിളി എന്ന് വിളിക്കുന്ന ജയചന്ദ്രൻ (54) എന്നിവരാണ് പിടിയിലായത്.

പരിശോധന നടത്തിയതിൽ നിന്നും 2,32,500 രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. ഒന്നാം പ്രതി സുനിൽ ദത്തിനെയും രണ്ടാം പ്രതി അനസിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നടക്കം 2,69,000 രൂപയുടെ കള്ളനോട്ടുകളാണ് ഇതുവരെ കണ്ടെടുത്തത്. പ്രതിയായ ജോസഫ് രണ്ടര ലക്ഷം രൂപ മുടക്കി അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് വാങ്ങിയത്. ആലപ്പുഴ സ്വദേശി ഹനീഷ് ഹക്കീം വഴി വയനാട് കൽപ്പറ്റ സ്വദേശിയിൽ നിന്നാണ് ഈ കള്ളനോട്ടുകൾ വാങ്ങിയതെന്നാണ് വിവരം. വയനാട് സ്വദേശിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും കള്ളനോട്ട് ലഭിച്ച വഴി കണ്ടെത്താനും അന്വേഷണം ഊർജ്ജിതമാക്കിയതായി കായംകുളം സി.ഐ മുഹമ്മദ് ഷാഫി പറഞ്ഞു.