കേസുകള്‍ കൂടി; സിനിമാ നിരൂപണം നിര്‍ത്തുന്നുവെന്ന് കെ.ആര്‍.കെ

സിനിമാ നിരൂപണം അവസാനിപ്പിക്കുകയാണെന്ന് കെ.ആര്‍.കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വിവാദ നിരൂപകന്‍ കമാല്‍ ആര്‍ ഖാന്‍. വിക്രം വേദയോടെ താന്‍ ഈ രംഗത്തോട് വിടപറയുന്നുവെന്ന് അദ്ദേഹം കുറിച്ചു. തന്നെ ബോളിവുഡിലെ ഏറ്റവും വലിയ നിരൂപകനാക്കി മാറ്റിയതിനും തന്റെ വാക്കുകള്‍ വിശ്വസിച്ചതിനും നന്ദി പറയുന്നുവെന്ന് കമാല്‍ ആര്‍ ഖാന്‍ കുറിച്ചു. ബോളിവുഡ് സിനിമാപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി തനിക്കെതിരേ കേസുകള്‍ നല്‍കുന്നത് കൊണ്ടാണ് എല്ലാം അവസാനിപ്പിക്കുന്നതെന്ന് കമാല്‍ ആര്‍ ഖാന്‍ കുറിച്ചു.

ആമീര്‍ ഖാന്‍ നായകനായ ലാല്‍ സിംഗ് ഛദ്ദയായിരിക്കും തന്റെ അവസാന ചിത്രമെന്ന് കെ.ആര്‍.കെ മുൻപ് പറഞ്ഞിരുന്നു. ഇത്തവണയും കെ.ആര്‍.കെ വെറുതെ പറയുന്നതാണെന്ന് വിമര്‍ശകര്‍ കുറിച്ചു.

ലൈംഗികാതിക്രമ പരാതിയിലും വിദ്വേഷ പ്രചരണം നടത്തിയ കേസിലും അറസ്റ്റിലായ കെ.ആർ.കെയെ അടുത്തിടെയാണ് ജാമ്യത്തിൽ വിട്ടയച്ചത്. കെആർകെയെ വെര്‍സോവ പൊലീസ് മുംബൈയിൽ വച്ച് അറസ്റ്റ് ചെയ്തു. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2021ൽ ഇയാൾക്കെതിരെ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. യുവനടിയും മോഡലും ഫിറ്റ്നസ് ട്രെയിനറുമാണ് പരാതിക്കാരി.