ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

തിരുവനന്തപുരം: സംസ്ഥാനത്ത് ചെലവഴിക്കേണ്ട ദിവസങ്ങളുടെ എണ്ണവും യാത്രാച്ചെലവും സംബന്ധിച്ച് ഗവർണർമാർക്കായി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിക്കാതെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാസത്തിൽ കുറഞ്ഞത് 25 ദിവസമെങ്കിലും ഗവർണർ സംസ്ഥാനത്ത് ഉണ്ടായിരിക്കണമെന്ന മാർഗനിർദേശം ഗവർണർ ലംഘിച്ചു. 2022 നവംബറിൽ 20 ദിവസം സംസ്ഥാനത്തിന് പുറത്തായിരുന്ന ഗവർണർ ഈ വർഷം 143 ദിവസം യാത്രയിൽ ആയിരുന്നു. ഇതിനായി 2022 ൽ സർക്കാർ ഖജനാവിൽ നിന്ന് 11.63 ലക്ഷം രൂപയും 2021 ൽ 5.34 ലക്ഷം രൂപയും ചെലവഴിച്ചു. ഗവർണറോടൊപ്പം യാത്ര ചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ചെലവ് കൂടി കണക്കിലെടുത്താൽ വലിയ തുകയാണ് യാത്രയ്ക്കായി ചെലവഴിക്കുന്നത്.

82 ദിവസം സംസ്ഥാനത്തിന് പുറത്തായിരുന്ന ഗവർണറുടെ അമിത യാത്ര ചൂണ്ടിക്കാട്ടി രാഷ്ട്രപതി ഭവൻ 2021 ൽ ഇടപെട്ടിരുന്നു. നിയമപ്രകാരം മാസത്തിൽ അഞ്ച് ദിവസത്തിൽ കൂടുതൽ ഗവർണർമാർക്ക് സംസ്ഥാനം വിട്ടുപോകാൻ അനുവാദമില്ല. എന്നാൽ, എല്ലാ രേഖകളും സമർപ്പിച്ചതിനാൽ ചട്ടങ്ങൾ പാലിക്കുന്നതിൽ നിന്ന് തന്നെ ഒഴിവാക്കിയതായി ഗവർണർ അവകാശപ്പെട്ടു. 2022 മാർച്ചിൽ 19 ദിവസം സംസ്ഥാനത്തിന് പുറത്തായിരുന്ന ഗവർണർ ജൂൺ, ഓഗസ്റ്റ് മാസങ്ങളിൽ 17 ദിവസം വീതമാണ് യാത്രയ്ക്കായി നീക്കിവച്ചത്. ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്കാണ് മിക്ക യാത്രകളും. സമാനമായ രീതിയിൽ 2021 ൽ, നിരവധി മാസങ്ങളിൽ, അനുവദനീയമായ ദിവസങ്ങളിൽ കൂടുതൽ ഗവർണർ സംസ്ഥാനത്തിന് പുറത്തായിരുന്നു.

ടൂർ എക്‌സ്‌പെന്‍സസ് എന്ന അക്കൗണ്ടിൽ നിന്നാണ് ഗവർണറുടെ യാത്രാ ചെലവുകൾക്കുള്ള പണം ഉപയോഗിക്കുന്നത്. പി. സദാശിവം സ്ഥാനത്ത് നിന്ന് മാറി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റ 2019-20 സാമ്പത്തിക വര്‍ഷം 18.47 ലക്ഷം രൂപയായിരുന്നു ഗവര്‍ണറുടെ യാത്രാച്ചെലവ്. കഴിഞ്ഞ നാല് വർഷത്തിനിടെ 46.55 ലക്ഷം രൂപയാണ് ഗവർണറുടെ യാത്രയ്ക്കായി മാത്രം ചെലവഴിച്ചത്. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്ത ഉദ്യോഗസ്ഥർക്കായി ഒരു കോടി രൂപയും ചെലവഴിച്ചു.