മൂന്നുകോടിയിലേറെ രൂപ തട്ടിയെടുത്തു; വ്യവസായിക്കെതിരെ പരാതിയുമായി ബിജെപി എം.പി

ന്യൂഡല്‍ഹി: നടനും ബിജെപി. എം.പിയുമായ രവി കിഷനില്‍നിന്ന് മൂന്ന് കോടിയിലേറെ രൂപ തട്ടിയെടുത്തതായി പരാതി. മുംബൈ ആസ്ഥാനമായുള്ള ബിസിനസുകാരനും നിർമ്മാണ കമ്പനി ഉടമയുമായ ജെയിന്‍ ജിതേന്ദ്ര രമേശിനെതിരെയാണ് രവി കിഷന്‍ പരാതി നല്‍കിയിരിക്കുന്നത്. 3.25 കോടി രൂപ ജിതേന്ദ്ര രമേശിന് കൈമാറിയെന്നും അത് തിരികെ ചോദിച്ചപ്പോൾ വണ്ടിച്ചെക്കുകള്‍ നൽകി പറ്റിച്ചെന്നും പരാതിയിൽ പറയുന്നു.

ഗോരഖ്പൂരിൽ നിന്നുള്ള എംപിയായ രവി കിഷൻ 2012ലാണ് ജിതേന്ദ്ര രമേശിന് പണം കൈമാറിയത്. പണം തിരികെ ചോദിച്ചപ്പോൾ രമേശ് 34 ലക്ഷം രൂപയുടെ 12 ചെക്കുകൾ നൽകി. കഴിഞ്ഞ വർഷം ഡിസംബറിൽ ചെക്കുകളിലൊന്ന് ബാങ്കിന് കൈമാറിയപ്പോൾ മടങ്ങുകയായിരുന്നു. പണം തിരികെ ലഭിക്കാനായി ജിതേന്ദ്ര രമേശുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും ഇതേത്തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതെന്നും രവി കിഷന്റെ പി.ആര്‍.ഒ. പവന്‍ ദുബെ പറഞ്ഞു.

പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ഗോരഖ്പുര്‍ കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷന്‍ ഇന്‍-ചാര്‍ജ് ശശി ഭൂഷണ്‍ റായി പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.