സംസ്ഥാനത്തെ ഭൂരിഭാഗം ടൂറിസ്റ്റ് ബസുകളിലും നിയമ ലംഘനമെന്ന് മോട്ടോർ വാഹന വകുപ്പ്

കൊച്ചി: സംസ്ഥാനത്തെ മിക്ക ടൂറിസ്റ്റ് ബസുകളും ചട്ടലംഘനം നടത്തിയെന്ന് മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പ് ശനിയാഴ്ച നടത്തിയ പരിശോധനയിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 63 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ ഫോക്കസ് 3 ൽ 87,000 രൂപയാണ് പിഴയായി ഈടാക്കിയത്.

അനധികൃത രൂപമാറ്റം, സ്പീഡ് ഗവർണറുകളിലെ കൃത്രിമത്വം, അനധികൃത ഹോണുകൾ, ലൈറ്റുകൾ, മ്യൂസിക് സംവിധാനങ്ങൾ എന്നിവയുടെ അനധികൃത ഇൻസ്റ്റാളേഷൻ തുടങ്ങിയ ക്രമക്കേടുകൾ മിക്ക ബസുകളിലും കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി, തിരുവനന്തപുരം മ്യൂസിയം ജംഗ്ഷൻ, ഇടുക്കി തുടങ്ങി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി.

പരിശോധന നടത്തിയ വാഹനങ്ങളിൽ ഭൂരിഭാഗവും അനധികൃതമായി ഹോണുകളും ലൈറ്റുകളും ഘടിപ്പിച്ചവയാണ്. ആദ്യമായി നിയമം ലംഘനം കണ്ടെത്തുന്ന വാഹനങ്ങൾക്ക് പിഴയടച്ചാൽ മതിയാകും. വരും ദിവസങ്ങളിലും പരിശോധന തുടരും. രാത്രി പരിശോധനയും കർശനമാക്കും. വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം 134 ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു.