ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധം: വി.ഡി സതീശന്‍

തിരുവനന്തപുരം: ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജ്യത്തുടനീളം ഏതെങ്കിലും ഒരു ഭാഷ അടിച്ചേൽപ്പിക്കുന്നത് നാനാത്വത്തിൽ ഏകത്വം എന്ന ഭരണഘടനാ സങ്കൽപ്പത്തിന് എതിരാണെന്നും സതീശൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

കേന്ദ്ര സർവകലാശാലകൾ, സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ആശയവിനിമയവും നടപടിക്രമങ്ങളും, കേന്ദ്ര സർവീസുകളിലേക്കുള്ള റിക്രൂട്ട്മെന്‍റ് പരീക്ഷകളും പൂർണ്ണമായും ഹിന്ദിയിൽ ആക്കണമെന്ന് പാർലമെന്‍റിന്‍റെ ഔദ്യോഗിക ഭാഷാ സമിതി ശുപാർശ ചെയ്തതായാണ് മാധ്യമ വാർത്തകൾ. പരീക്ഷകൾ പൂർണ്ണമായും ഹിന്ദിയിലാക്കുന്നത് രാജ്യത്തെ വലിയൊരു വിഭാഗം യുവാക്കളുടെ ഭാവി തകർക്കും. തൊഴിലന്വേഷകരുടെ സ്വപ്നങ്ങൾക്ക് മങ്ങലേൽക്കും

ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം, ഒരു ഭക്ഷണം, ഒരു സംസ്കാരം എന്നിവ നടപ്പാക്കാനുള്ള ബി.ജെ.പി സർക്കാരിന്റെ നീക്കം വളരെക്കാലമായി തുടരുകയാണ്. രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും ഫെഡറലിസത്തിനും എതിരായ നീക്കമാണിതെന്നും സതീശൻ പറഞ്ഞു.