യൂത്ത് കോൺഗ്രസ് പ്രവർത്തകന് കാപ്പ ചുമത്താൻ നീക്കം; വിമർശനവുമായി വി.ഡി സതീശൻ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫർസീൻ മജീദിനെ കാപ്പ ചുമത്തി ജയിലില്‍ അടയാക്കാനുള്ള തീരുമാനത്തെ ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

“ഫർസീനെതിരെ 19 കേസുകളുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിൽ 12 കേസുകൾ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പ്രതിഷേധിച്ചതിന്‍റെ കേസുകളാണ്. അവയിൽ പലതും കഴിഞ്ഞു. അങ്ങനെയെങ്കിൽ 40 ക്രിമിനൽ കേസുകളുള്ള എസ്എഫ്ഐ നേതാവിനെതിരെ കാപ്പ ചുമത്താൻ സർക്കാർ തയ്യാറാവുമോ?” – അദ്ദേഹം ചോദിച്ചു.

എസ്എഫ്ഐ നേതാവിനെതിരെയുള്ള 16 കേസുകളും മറ്റ് വിദ്യാർത്ഥികളെ ആയുധം ഉപയോഗിച്ച് ആക്രമിച്ചതിനാണ്. കൊലപാതക ശ്രമത്തിന്‍റെ മൂന്ന് കേസുകൾ, ഓരോ കേസുകള്‍ വീതം തട്ടിക്കൊണ്ട് പോകലിനും സ്ത്രീത്വത്തെ അപമാനിച്ചതിനും. ഇത്രയധികം ക്രിമിനൽ കേസുകളുള്ള എസ്.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്താത്ത സർക്കാർ നിസ്സാര കേസുകളുള്ള ഫർസീനെതിരെ കാപ്പ ചുമത്തുകയാണെന്ന് വി.ഡി സതീശൻ ആരോപിച്ചു.