റബറിന്റെ താങ്ങുവില ഉയർത്തണം; ഏകദിന ഉപവാസ സമരവുമായി പി.സി.ജോർജ്

കോട്ടയം: റബറിന്‍റെ താങ്ങുവില 250 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് പി.സി ജോർജിന്റെ ഏകദിന ഉപവാസ സമരം. “റബർ വെട്ടിക്കളയണം എന്ന് തന്നെയാണ് അഭിപ്രായം. നിസ്സഹായരായ കർഷകർക്ക് വേണ്ടി മാത്രമാണ് ഇപ്പോഴത്തെ സമരം. ആദ്യമായി താങ്ങുവില 150 രൂപയായി ഉയർത്തിയത് കെ എം മാണിയാണ്”. അന്തസ്സുണ്ടെങ്കിൽ റബർ കർഷകരെ ദ്രോഹിക്കുന്ന സർക്കാരിൽ നിന്ന് ജോസ് കെ മാണി പുറത്ത് വരണമെന്നും പി.സി ജോർജ് പറഞ്ഞു.

കേരളത്തിലെ കാർഷിക മേഖലയാകെ താറുമാറായ അവസ്ഥയിലാണ്. റബറിന്‍റെ താങ്ങുവില 250 രൂപയായി ഉയർത്തുമെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ എൽഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞിരുന്നു. അധികാരത്തിൽ വന്നിട്ട് രണ്ട് വർഷമായിട്ടും തീരുമാനമായില്ല. 145 രൂപയാണ് റബറിന്‍റെ ഇപ്പോഴത്തെ വില. കർഷകർ ആത്മഹത്യയുടെ വക്കിലാണെന്നും പി.സി ജോർജ് പറഞ്ഞു.