മുംബൈ-സിംഗപ്പൂര്‍ സമുദ്രാന്തര കേബിള്‍; മിസ്റ്റ് ഉടൻ ആരംഭിക്കും

ലോകമെമ്പാടുമുള്ള രാജ്യങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഇന്‍റർനെറ്റ് ശൃംഖലയുടെ ദൈർഘ്യം അനുദിനം വർദ്ധിച്ചു വരികയാണ്. കടലിനടിയിൽ കേബിൾ ശൃംഖലകൾ സ്ഥാപിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ നിലവിലെ മാറിയ നയതന്ത്ര, അന്താരാഷ്ട്ര സഹകരണ സാഹചര്യത്തിൽ, പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ സ്ഥാപിക്കപ്പെടുന്ന കടലിനടിയിലെ കേബിൾ ശൃംഖലകൾ പ്രത്യേക പ്രാധാന്യമുള്ളവയാണ്. ഏഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഇന്‍റർനെറ്റ് കണക്റ്റിവിറ്റി വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന പദ്ധതിയാണ് മിസ്റ്റ് അല്ലെങ്കിൽ മ്യാൻമർ/മലേഷ്യ-ഇന്ത്യ-സിംഗപ്പൂർ ട്രാൻസിറ്റ്.

മിസ്റ്റ്, ഇന്ത്യയെ മ്യാൻമർ, തായ്ലൻഡ്, മലേഷ്യ, സിംഗപ്പൂർ എന്നീ ഏഷ്യൻ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന കടലിനടിയിലൂടെയുള്ള കേബിൾ ആശയവിനിമയ ശൃംഖലയാണ്. 8,100 കിലോമീറ്റർ ദൈർഘ്യമുള്ള ഈ അന്തർദേശീയ ഫൈബർ-ഒപ്റ്റിക് കേബിൾ ശൃംഖല മുംബൈ, ചെന്നൈ നഗരങ്ങളെ സിംഗപ്പൂരുമായി ബന്ധിപ്പിക്കുന്നു. സിംഗപ്പൂരിലെ ട്വാസില്‍ നിന്ന് ആരംഭിക്കുന്ന കേബിൾ ചെന്നൈയിലെ സാന്തോം ബീച്ചിലും മുംബൈയിലെ വെര്‍സോവ ബീച്ചിലും ലാന്‍ഡ് ചെയ്യും. പദ്ധതിയുടെ ഭാഗമായി ചെന്നൈയിലെ എംആർസി നഗറിലും വെർസോവയിലും ഇന്‍റർനെറ്റ് ടെർമിനലുകൾ സ്ഥാപിക്കും.