ഓണസദ്യ മാലിന്യത്തിലേക്കെറിഞ്ഞ നഗരസഭാ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: ഓണാഘോഷത്തിനായി ജീവനക്കാർക്ക് നൽകിയ ഓണസദ്യ സമരത്തിന്‍റെ പേരിൽ മാലിന്യത്തിലേക്ക് എറിഞ്ഞ, തിരുവനന്തപുരം നഗരസഭ ചാല സർക്കിളിലെ 11 ജീവനക്കാർക്കെതിരെ നടപടി. ഏഴ് സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകിയതായി മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. നാല് താൽക്കാലിക ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

ഭക്ഷണത്തോട് കാണിക്കുന്ന അങ്ങേയറ്റം നിന്ദ്യമായ നടപടിയെ ശക്തമായി അപലപിക്കുന്നതായി മേയർ പറഞ്ഞു. ഒരു ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും അനുവദനീയമാണ്. എന്നിരുന്നാലും, ഭക്ഷണം ചവറ്റുകുട്ടയിലിട്ട് വലിച്ചെറിയുന്ന ഏതൊരു പ്രതിഷേധവും പൊതുജനങ്ങൾക്കും ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നവർക്കും നേരെ നടത്തുന്ന വെല്ലുവിളിയായി മാത്രമേ കാണാൻ സാധിക്കൂ എന്നും മേയർ പറഞ്ഞു.