മൂന്നാർ ഭൂമി കയ്യേറ്റം; എസ് രാജേന്ദ്രനെതിരെ ഉടൻ കേസെടുക്കില്ല

ഇടുക്കി: പുറമ്പോക്ക് കയ്യേറിയെന്ന പരാതിയിൽ ദേവികുളം മുൻ എം.എൽ.എ എസ്.രാജേന്ദ്രനെതിരെ ഉടൻ കേസെടുക്കില്ല. രാജേന്ദ്രന്‍റെ പരാതി ഹൈക്കോടതി പരിഗണിക്കുന്നതിനാൽ വിധിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. പുറമ്പോക്ക് കയ്യേറിയതിന് രാജേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് മൂന്നാർ ഡി.വൈ.എസ്.പിക്ക് പരാതി നൽകിയിരുന്നു.

എസ് രാജേന്ദ്രൻ വീട് വാടകയ്ക്ക് നൽകിയ ഭൂമിക്ക് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നു. മൂന്നാറിലെ ഇക്കാനഗറിൽ എസ് രാജേന്ദ്രന്‍റെയും ഭാര്യ ലതാ രാജേന്ദ്രന്‍റെയും പേരിലുള്ള ഒമ്പത് സെന്‍റ് സ്ഥലം ഒഴിയണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയിരുന്നു.

സർവേ നമ്പർ 843/എ യിലുള്ള സ്ഥലത്തിനാണ് രാജേന്ദ്രന് പട്ടയം നൽകിയിരിക്കുന്നത്. എന്നാൽ കൈവശമുള്ള ഭൂമി സർവേ നമ്പർ 912ന്‍റേതാണെന്ന് സർവേയിൽ കണ്ടെത്തി. തുടർന്ന് സർവേ നമ്പറിൽ തിരുത്തൽ വേണമെന്നാവശ്യപ്പെട്ട് രാജേന്ദ്രൻ അപേക്ഷ നൽകി. എന്നാൽ ഹാജരാക്കിയ രേഖകളിലും റവന്യൂ രേഖകളിലും അതിരുകളിൽ വ്യത്യാസമുണ്ടായതിനാലാണ് അപേക്ഷ തള്ളിയത്. ഇതേ തുടർന്നാണ് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയത്.