കഷായം നൽകി കൊല; പാറശ്ശാല പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഷാരോണിന്‍റെ സഹോദരൻ

തിരുവനന്തപുരം: ഷാരോണിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാറശ്ശാല പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഷാരോണിന്‍റെ കുടുംബം. പരാതി പൊലീസ് ലാഘവത്തോടെയാണ് എടുത്തതെന്ന് സഹോദരൻ ഷിമോൺ പറഞ്ഞു. മൊഴി നൽകാൻ സ്റ്റേഷനിൽ പോയപ്പോൾ പൊലീസ് പെൺകുട്ടിയെ ന്യായീകരിച്ചുവെന്നും സഹോദരൻ പറഞ്ഞു.

കേസന്വേഷണത്തിൽ പാറശ്ശാല പൊലീസ് അലംഭാവം കാട്ടിയെന്ന് ഷാരോണിന്‍റെ സഹോദരൻ ഷിമോൺ ആരോപിക്കുന്നു. പാറശ്ശാല എസ്.ഐ ഉൾപ്പെടെയുള്ളവർ പെൺകുട്ടിയെ അനുകൂലിച്ചെന്നും കഷായത്തിൻ്റെ രാസപരിശോധനയുടെ ആവശ്യമില്ലെന്ന് പൊലീസ് പറഞ്ഞതായും സഹോദരൻ പറഞ്ഞു.

അതേസമയം, ഷരോണിനെ സുഹൃത്ത് ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയെന്ന് എഡിജിപി അജിത് കുമാർ പറഞ്ഞു. ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കീടനാശിനി ചേർത്ത കഷായം നൽകിയാണ് കൊലപ്പെടുത്തിയെന്ന് ഗ്രീഷ്മ മൊഴി നൽകിയതായി എഡിജിപി പറഞ്ഞു. കൊലപാതകത്തിന്‍റെ വിശദാംശങ്ങളും ഗ്രീഷ്മയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളും വാർത്താസമ്മേളനത്തിൽ എ.ഡി.ജി.പി പങ്കുവെച്ചു.