പേരക്കുട്ടിയെ കൊലപ്പെടുത്തിയ കേസ്; പ്രതിയായ മുത്തശി കുഴഞ്ഞ് വീണ് മരിച്ചു

കൊച്ചി: കൊച്ചിയിൽ പേരക്കുട്ടിയെ ഹോട്ടൽ മുറിയിൽ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞുവീണ് മരിച്ചു. കുട്ടിയുടെ മുത്തശ്ശി പി.എം.സിപ്സിയാണ് പള്ളിമുക്കിലെ ലോഡ്ജിൽ കുഴഞ്ഞുവീണ് മരിച്ചത്. അമ്പത് വയസ്സായിരുന്നു. മരണത്തിൽ അസ്വാഭാവികതയില്ലെന്ന് സെൻട്രൽ പോലീസ് അറിയിച്ചു.
ഒന്നര വയസുള്ള കൊച്ചുമകളെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് സിപ്സി. കേസിലെ ഒന്നാം പ്രതി ജോൺ ബിനോയ് ഡിക്രൂസിനൊപ്പം തിങ്കളാഴ്ച രാത്രി ലോഡ്ജിലെത്തിയ സിപ്സി കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് ഒന്നരവയസുകാരി നോറയെ ഹോട്ടൽ മുറിയിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിപ്സിയുടെ കൂടെയുണ്ടായിരുന്ന ജോൺ ബിനോയ് ഡിക്രൂസാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അമ്മ വിദേശത്തായിരുന്ന നോറയുടെ പരിപാലനച്ചുമതല സിപ്സിക്കായിരുന്നു. കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾക്കും പിന്നീട് ജാമ്യം കിട്ടിയിരുന്നു.