കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകം; പ്രതി അർഷാദ് കുറ്റം സമ്മതിച്ചതായി പോലീസ്

കൊച്ചി: കാക്കനാട് ഫ്ളാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർഷാദ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അർഷാദ് ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും തൃക്കാക്കര എസിപി പി വി ബേബി പറഞ്ഞു.

ഓഗസ്റ്റ് 27 വരെ കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ കൊലപാതകം നടന്ന കാക്കനാട്ടെ ഫ്ലാറ്റിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സജീവിനെ കത്തി ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നും കൊലപ്പെടുത്തിയ രീതിയും തെളിവെടുപ്പിനിടെ പ്രതി പൊലീസിനോട് വിശദീകരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തും.

അർഷാദ് ഒരു സ്ഥിരം മയക്കുമരുന്ന് ഉപയോക്താവാണ്. മയക്കുമരുന്നിന് പണം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട സജീവിൽ നിന്ന് ഇയാൾ പണം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നത്. ഇതേ തുടർന്ന് പ്രതി ഫ്ളാറ്റിൽ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.