സജീവ് കൃഷ്ണൻ കൊലപാതകം; ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് പോലീസ്

മലപ്പുറം: വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ കാക്കനാട്ടെ ഫ്ളാറ്റിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം. സജീവ്, പ്രതി കെ.കെ.അർഷാദ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളാണ് പരിശോധിക്കുന്നത്. കാക്കനാട് ഇൻഫോപാർക്ക് പൊലീസ് ഇന്നലെ വണ്ടൂരിലെത്തി രണ്ട് ബാങ്കുകളിലെ ഇവരുടെ അക്കൗണ്ടുകൾ പരിശോധിച്ചു.

അക്കൗണ്ട് വഴി സംശയാസ്പദമായ പണമിടപാടുകൾ നടത്തിയവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. ഇൻഫോപാർക്ക് ഇൻസ്പെക്ടർ വിപിൻ ദാസ് ബാങ്കുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ഫോൺ കോൾ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ പലചരക്ക് വിതരണക്കാരന്‍റെ ഓഫീസിലും പൊലീസ് പരിശോധന നടത്തി.

ഇന്നലെ രാവിലെ കാക്കനാട്ടുനിന്ന് എത്തിയ പൊലീസ് സംഘം രാത്രിയിലും വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് തുടരുകയാണ്. കോഴിക്കോട് ജില്ലയിലെ ചില സ്ഥലങ്ങളിൽ ഇന്ന് തെളിവെടുപ്പ് നടത്തും. പ്രതികളെ ഇന്ന് വൈകുന്നേരമോ നാളെ രാവിലെയോ മഞ്ചേശ്വരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലപാതകത്തിനൊപ്പം മയക്കുമരുന്ന് ഇടപാട് കേസും അന്വേഷിക്കുന്നതിനാലാണ് തെളിവെടുപ്പ് നീളുന്നത്.