മുരുഗ മഠാധിപതി ശിവമൂർത്തി ശരനരു പോക്‌സോ കേസിൽ അറസ്റ്റിൽ

ബാംഗ്ലൂർ: കർണാടകയിലെ മുരുക മഠാധിപതി ശിവമൂർത്തി മുരുഗ ശരനരു ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി. മഠത്തിന് കീഴിലുള്ള ഹോസ്റ്റലിൽ താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. സംസ്ഥാന രാഷ്ട്രീയത്തിൽ ലിംഗായത്ത് സമുദായത്തിന്‍റെ സ്വാധീനം മൂലമാണ് അറസ്റ്റ് വൈകാൻ കാരണമെന്ന് ആരോപണമുയർന്നിരുന്നു.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയും ലിംഗായത്ത് സമുദായത്തിൽ പെട്ടവരാണ്. 16 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് പരാതി നൽകിയിരിക്കുന്നത്. 2019 ജനുവരി ഒന്നിനും 2022 ജൂൺ ആറിനും ഇടയിലാണ് പീഡനം നടന്നതെന്ന് കുട്ടികൾ സംസ്ഥാന ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. പീഡനത്തിന് മുമ്പ് മയക്കുമരുന്ന് നൽകിയിരുന്നുവെന്നും എന്നാൽ എന്താണ് സംഭവിച്ചതെന്ന് ഓർമയുണ്ടെന്നും കുട്ടികൾ പറഞ്ഞു.

സംഭവങ്ങളുടെ വീഡിയോ തങ്ങളുടെ പക്കലുണ്ടെന്നും ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടാൽ മാത്രമേ കൈമാറൂവെന്നും കുട്ടികൾ പറഞ്ഞു. പോക്സോ കേസ് രജിസ്റ്റർ ചെയ്തെങ്കിലും ആറ് ദിവസത്തിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലൈംഗികാരോപണം ഉയർന്നതിന് ശേഷവും വിവിധ രാഷ്ട്രീയ നേതാക്കൾ മഠത്തിലെത്തി അദ്ദേഹത്തെ സന്ദർശിച്ചതായി റിപ്പോർട്ടുകളുണ്ട്.