പ്ലാസ്‌മയ്ക്ക് പകരം മുസമ്പി ജ്യൂസ്; രോഗി മരിച്ച സംഭവത്തിൽ ആശുപത്രി പൂട്ടി സീൽ ചെയ്തു

ലക്നൗ: ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ഡെങ്കിപ്പനി ബാധിച്ചയാൾക്ക് പ്ലാസ്മയ്ക്ക് പകരം മുസമ്പി ജ്യൂസ് കുത്തിവച്ച് രോഗി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ നടപടി. സംഭവത്തെ തുടർന്ന് ആശുപത്രി പൂട്ടി സീൽ ചെയ്തു. രോഗിയുടെ മരണത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രയാഗ് രാജിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.

25,000 രൂപയ്ക്ക് അഞ്ച് യൂണിറ്റ് പ്ലേറ്റ്ലെറ്റുകൾ വാങ്ങിയതായി രോഗിയുടെ ബന്ധുക്കൾ പറഞ്ഞു. 4 യൂണിറ്റ് കുത്തിവച്ചപ്പോഴേക്കും രോഗി അവശനായി. ഒരു യൂണിറ്റ് കയ്യിൽ ഉണ്ടെന്നും അത് പരിശോധിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. രോഗിയുടെ ബന്ധുക്കളാണ് പ്ലേറ്റ്ലെറ്റുകൾ വാങ്ങിയതെന്ന് ആശുപത്രി അധികൃതർ ആരോപിച്ചു. രോഗിയുടെ പ്ലേറ്റ്ലെറ്റ് കൗണ്ട് 17,000 ആയി കുറഞ്ഞതിനെ തുടർന്ന് രക്തത്തിലെ പ്ലേറ്റ്ലെറ്റുകൾ ക്രമീകരിക്കാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. 

‘അവർ ഒരു സർക്കാർ ആശുപത്രിയിൽ നിന്ന് അഞ്ച് യൂണിറ്റ് പ്ലേറ്റ്ലെറ്റുകൾ കൊണ്ടുവന്നു. മൂന്ന് യൂണിറ്റ് രോഗിക്ക് കുത്തിവച്ചു. രോഗിയുടെ നില വഷളായതോടെ അത് നിർത്തി’ ആശുപത്രി ഉടമ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്ലേറ്റ്ലെറ്റുകളും പരിശോധിക്കുമെന്നും പ്രയാഗ്‌ രാജ് ജില്ലാ മജിസ്ട്രേറ്റ് സഞ്ജയ് കുമാർ ഖത്രി പറഞ്ഞു.