മ്യൂസിയം ആക്രമണം; മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്റെ ഡ്രൈവറെയും ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: മ്യൂസിയം വളപ്പിലെ ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. മലയിൻകീഴ് സ്വദേശിയായ യുവാവിനെയാണ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്. ഒരു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്‍റെ ഡ്രൈവറാണ് ഇയാൾ. കരാർ അടിസ്ഥാനത്തിലാണ് ഇയാൾ ജോലി ചെയ്യുന്നത്. അതേസമയം, പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്ന പതിനാലാമത്തെയാളാണ് ഇയാളെന്നാണ് വിവരം.

യുവതിയെ ആക്രമിച്ചയാളും കുറവൻകോണത്ത് വീട്ടിൽ കയറിയയാളും ഒരേ വ്യക്തിയാണെന്ന് അന്വേഷണ സംഘം രാവിലെ സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെ 4.40 ഓടെയാണ് മ്യൂസിയം പരിസരത്ത് വച്ച് അജ്ഞാതൻ യുവതിയെ ആക്രമിച്ചത്. അന്നു രാത്രി തന്നെ അജ്ഞാതനായ ഒരാൾ കുറവൻകോണത്തെ വീട്ടിലുമെത്തി. സി.സി.ടി.വി ദൃശ്യങ്ങൾ കണ്ട പരാതിക്കാരി രണ്ടും ഒരാളാണെന്ന് പറഞ്ഞിരുന്നെങ്കിലും രണ്ടു പേർ എന്നായിരുന്നു പൊലീസിൻ്റെ നിഗമനം.

എന്നാൽ സാഹചര്യത്തെളിവുകൾക്കും ശാസ്ത്രീയ അന്വേഷണത്തിനും ശേഷം ഇരുവരും ഒരാളാണെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തുകയായിരുന്നു.