മുസ്ലിം ലീഗിന് സംസ്ഥാന സെക്രട്ടേറിയറ്റ് രൂപവത്കരിക്കാന്‍ നീക്കം

മലപ്പുറം: 21 അംഗ സെക്രട്ടേറിയറ്റ് രൂപീകരിക്കാൻ മുസ്ലിം ലീഗിന്‍റെ സംസ്ഥാന കമ്മിറ്റി തീരുമാനം. മുഹമ്മദ് ബഷീർ എം.പി അദ്ധ്യക്ഷനായ ഭരണഘടനാ ഭേദഗതി കമ്മിറ്റിയാണ് ശുപാർശ ചെയ്തത്. സംസ്ഥാന ലീഗിന്‍റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഘടനാ സംവിധാനം ഒരുക്കുന്നത്.

സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 16 അംഗ സെക്രട്ടേറിയറ്റാണ് സി.പി.എമ്മിനുള്ളത്. ഇത് ഏകദേശം അതിനോട് സാമ്യമുള്ളതാണ്. ലീഗിന് ഇപ്പോൾ 100 അംഗ പ്രവർത്തക സമിതിയും 500 അംഗ സംസ്ഥാന കമ്മിറ്റിയുമുണ്ട്. സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ ഒരു ഉന്നതാധികാര സമിതിയും ഉണ്ട്, പക്ഷേ അത് പാർട്ടി ഭരണഘടനയിൽ ഇല്ല.

ഒക്ടോബർ അഞ്ചിന് കോഴിക്കോട് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഭേദഗതി അംഗീകരിച്ചാൽ സെക്രട്ടേറിയറ്റ് നടപ്പാക്കുമെന്ന് പ്രവർത്തക സമിതിയുടെ തീരുമാനങ്ങൾ വിശദീകരിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. സുപ്രധാന വിഷയങ്ങളിൽ മുതിർന്ന നേതാക്കളുമായി കൂടിയാലോചനകൾ നടത്താൻ സംസ്ഥാന പ്രസിഡന്‍റിനുള്ള അനൗപചാരിക വേദിയായിരുന്നു ഉന്നതാധികാര സമിതി.