മുസ്ലിം ലീഗിന് ആശ്വാസം;ലീഗ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ഉള്‍പ്പെടെ മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജിക്കാരന് ഹൈകോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് ഹരജി തള്ളിയത്. ജസ്റ്റിസ് എം.ആര്‍. ഷാ, ജസ്റ്റിസ് അഹ്‌സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നുള്ള ഹരജിക്കാരന്റെ ആവശ്യം കോടതി പരിഗണിച്ചു.

അതേസമയം മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണം എന്നാവശ്യപ്പെട്ട് യുപിയിലുള്ള സൈദ് വസീം റിസ്വി എന്നയാളാണ് നേരത്തേ ഹര്‍ജി നല്‍കിയത്. യുപിയിലെ ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനാണ് റിസ്വി. പിന്നീട് ഇയാള്‍ ഹിന്ദു മതം സ്വീകരിച്ചിരുന്നു. ഇയാള്‍ ഹര്‍ജിയിലൂടെ ചില പാര്‍ട്ടികളെ മാത്രം ലക്ഷ്യം വെക്കുന്നുവെന്ന് മുസ്ലിം ലീഗ് കോടതിയില്‍ ഉന്നയിച്ചിരുന്നു. മുസ്ലിം ലീഗ്, എംഐഎം എന്നീ പാര്‍ട്ടികളെ മാത്രം കക്ഷിയാക്കാനാണ് ഹര്‍ജിക്കാരന്‍ ശ്രമിക്കുന്നത്. എന്തുകൊണ്ട് ശിവസേന, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികളെക്കൂടി കക്ഷികളാക്കുന്നില്ല എന്ന ചോദ്യം മുസ്ലിം ലീഗ് ഉന്നയിച്ചു.