പോക്സോ കേസിൽ മുസ്ലിം വ്യക്തിനിയമം ബാധകമല്ല; പ്രതിയുടെ ജാമ്യാപേക്ഷ തളളി ഹൈക്കോടതി

കൊച്ചി: വ്യക്തിനിയമപ്രകാരം മുസ്ലീം മതവിഭാഗത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹങ്ങളെ പോക്സോ നിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് കേരള ഹൈക്കോടതി. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ പോക്സോ കുറ്റം ചുമത്താമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു.

പോക്സോ കേസിൽ ജാമ്യം തേടി തിരുവല്ല സ്വദേശിയായ 31കാരൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. പശ്ചിമ ബംഗാൾ സ്വദേശിനിയായ 16കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നാണ് പ്രതിക്കെതിരെയുള്ള കേസ്. പെൺകുട്ടി ചികിത്സയ്ക്കെത്തിയപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. 

തുടർന്ന് പരാതിക്കാരനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. എന്നാൽ, താൻ പെൺകുട്ടിയെ വിവാഹം കഴിച്ചുവെന്നും മുസ്ലീം വ്യക്തിനിയമപ്രകാരം വിവാഹം കഴിക്കാൻ പെൺകുട്ടിക്ക് പതിനെട്ട് തികയേണ്ടതില്ലെന്നും പ്രതി കോടതിയെ അറിയിച്ചു. 

മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികൾ തന്നെ ഇക്കാര്യത്തിൽ പുറപ്പെടുവിച്ച ഉത്തരവും കോടതിയിൽ ഹാജരാക്കി. എന്നാൽ പ്രതിയുടെ വാദം തളളിയ കോടതി പോക്സോ നിയമം നിലനിൽക്കുമെന്ന് വ്യക്തമാക്കി. പോക്സോ കേസിനെ മുസ്ലിം വ്യക്തിനിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി പ്രതിയുടെ ജാമ്യാപേക്ഷ തളളി.