ഗവര്‍ണര്‍ വിഷയത്തിലെ നിലപാടിൽ വീണ്ടും ലീഗിനെ പ്രശംസിച്ച് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: മുസ്ലിം ലീഗിനെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വീണ്ടും രംഗത്ത്. ഗവർണറുടെ വിഷയത്തിൽ ലീഗ് ഉറച്ച നിലപാടാണ് സ്വീകരിച്ചത്. ആർ.എസ്.പിയും ശരിയായ നിലപാട് സ്വീകരിക്കുകയും കോൺഗ്രസ് യു.ഡി.എഫിൽ ഒറ്റപ്പെടുകയും ചെയ്തു. ഇതോടെ നിയമസഭയിൽ ബില്ലിന് അനുകൂലമായ നിലപാട് യു.ഡി.എഫിന് സ്വീകരിക്കേണ്ടി വന്നു. ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോൾ അത് സ്വാഗതം ചെയ്യുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്നും വർഗീയതയ്ക്കെതിരെ ആരുമായും സഖ്യമുണ്ടാക്കുമെന്നും രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കൾ ഇല്ലെന്നും ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലീഗിനെ പുകഴ്ത്തി എം വി ഗോവിന്ദൻ നടത്തിയ പരാമർശത്തിൽ സിപിഐ സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വർഗീയ പാർട്ടിയല്ലെങ്കിലും എതിർപാളയത്തിൽ ലീഗിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകുന്നത് അപക്വമായ ചർച്ചയാണെന്നാണ് സി.പി.ഐയുടെ നിലപാട്.

നിലവിൽ എൽ.ഡി.എഫ് ഒരു പ്രതിസന്ധിയും നേരിടുന്നില്ലെന്നും പ്രശ്നങ്ങൾ പ്രതിപക്ഷത്താണെന്നും ലീഗ് പോപ്പുലർ ഫ്രണ്ടിനെപ്പോലെ വർഗീയ പാർട്ടിയല്ലെങ്കിലും എതിർ പാളയത്തിൽ പാർട്ടിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകുന്നത് അനാവശ്യ നീക്കമാണെന്നും സി.പി.ഐ ആരോപിച്ചു. അതേസമയം യു.ഡി.എഫിലെ വിമതർ ഇടതുപക്ഷത്തേക്ക് വരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.