കേരളത്തില്‍ പ്രകോപനം സൃഷ്ടിക്കുന്ന ആര്‍എസ്എസിനെയാണ് നദ്ദ ഉപദേശിക്കേണ്ടതെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: കേരളം ഭീകരവാദത്തിന്‍റെ ഹോട്ട്സ്പോട്ടാണെന്ന ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രകോപനപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് ബി.ജെ.പി അധ്യക്ഷൻ ആർ.എസ്.എസിനെ ഉപദേശിക്കുന്നതാണ് നല്ലതെന്നും യെച്ചൂരി പറഞ്ഞു.

സാമുദായിക സൗഹാർദ്ദത്തിനും സമാധാനത്തിനുമുള്ള മാതൃകാപരമായ പ്രതിബദ്ധതയ്ക്ക് പേരുകേട്ടവരാണ് കേരളത്തിലെ ജനങ്ങളെന്നും, അവർ തീവ്രവാദ അക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.

ആർഎസ്എസും പോപ്പുലർ ഫ്രണ്ടും നടത്തിയ കൊലപാതകങ്ങളിലൂടെയും പ്രതികാര കൊലപാതകങ്ങളിലൂടെയും കേരളത്തിൽ രാഷ്ട്രീയ അക്രമങ്ങൾ നിലനിൽക്കുന്നു എന്ന വസ്തുത മറച്ചുവയ്ക്കാൻ സംസ്ഥാനം ഭീകരതയുടെ ഹോട്ട്സ്പോട്ടാണെന്ന നദ്ദയുടെ വ്യാജ ആരോപണങ്ങൾക്ക് കഴിയില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.