നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത സംഭവം; അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി

ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഭൂമി കൈയേറ്റം തടയാൻ നിയമമുണ്ടെന്നും അഞ്ചേക്കറിൽ കൂടുതൽ ഭൂമി കൈമാറാൻ കഴിയില്ലെന്നും റവന്യൂ മന്ത്രി നിയമസഭയിൽ പറഞ്ഞു.

കെ കെ രമ എംഎൽഎയാണ് നഞ്ചിയമ്മയുടെ ഭൂമി കയ്യേറിയ വിഷയം നിയമസഭയിൽ ഉന്നയിച്ചത്. അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി ഭൂമാഫിയ വ്യാപകമായി കൈയേറിയിരിക്കുകയാണെന്ന് എം.എൽ.എ ആരോപിച്ചു. വ്യാജരേഖ ചമച്ചാണ് ഭൂമി കൈയേറിയതെന്നും ഇതിന്‍റെ പേരിൽ ആദിവാസികളെ ഭീഷണിപ്പെടുത്തുകയാണെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. ഇതിന് വേണ്ടി റവന്യൂ ഉദ്യോഗസ്ഥർ ഒത്തുകളിക്കുകയാണെന്നും കെ.കെ രമ എം.എൽ.എ പറഞ്ഞു.

പരാതികൾ റവന്യൂ വിജിലൻസ് അന്വേഷിക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഭൂമി മാത്രമല്ല ആദിവാസികളുടെ ക്ഷേമവും സംരക്ഷണവുമാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.