ബൈജു രവീന്ദ്രനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: കോഴ്സുകൾ വാങ്ങാൻ പ്രേരിപ്പിച്ച് രക്ഷിതാക്കളെയും കുട്ടികളെയും ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തിൽ എഡ്ടെക് ആപ്ലിക്കേഷനായ ബൈജൂസിന്റെ സിഇഒ ബൈജു രവീന്ദ്രന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ സമൻസ് അയച്ചതായി റിപ്പോർട്ട്. അടുത്തയാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉപഭോക്താക്കളുടെ സമ്പാദ്യവും ഭാവിയും അപകടത്തിലാക്കിയെന്നും ചൂഷണം ചെയ്യുകയും വഞ്ചിക്കുകയും ചെയ്തുവെന്നും ആരോപിച്ച് നിരവധി പരാതികൾ ബൈജൂസ് നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

2005 ലെ ബാലാവകാശ സംരക്ഷണ നിയമത്തിലെ 13, 14 വകുപ്പുകൾ പ്രകാരം മാതാപിതാക്കളെയോ കുട്ടികളെയോ വായ്പാ അധിഷ്ഠിത കരാറുകളിൽ ഉൾപ്പെടുത്തുകയും പിന്നീട് അവരെ ചൂഷണം ചെയ്യുകയും ചെയ്യുന്നത് കുട്ടികളുടെ ക്ഷേമത്തിന് എതിരാണെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) നിരീക്ഷിച്ചു.

വിദ്യാർത്ഥികൾക്കായി ബൈജൂസ് നടത്തുന്ന എല്ലാ കോഴ്സുകളുടെയും വിശദാംശങ്ങൾ, ഈ കോഴ്സുകളുടെ ഘടന, ഫീസ് വിശദാംശങ്ങൾ, ഓരോ കോഴ്സിലും നിലവിൽ എൻറോൾ ചെയ്തിരിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം, ബൈജൂസിന്‍റെ റീഫണ്ട് പോളിസി എന്നിവ സഹിതം നേരിട്ട് ഹാജരാകാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. സാധുതയുള്ള എഡ്-ടെക് കമ്പനിയായി ബൈജൂസിനെ അംഗീകരിച്ചതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമർപ്പിക്കാനും കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.