നാളെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും  

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും. 68-ാമത് പുരസ്‌കാരങ്ങളാണ് നാളെ വൈകിട്ട് പ്രഖ്യാപിക്കുന്നത്.

കഴിഞ്ഞ വർഷം പ്രിയദർശനും മോഹൻ ലാലും ഒന്നിച്ച ‘മരക്കാർ അറബിക്കടലിന്‍റെ സിംഹം’ മൂന്ന് അവാർഡുകൾ നേടിയിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്‍റെ സിംഹത്തിനാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചത്. പ്രിയദർശന്‍റെ മകൻ സിദ്ധാർത്ഥ് പ്രിയദർശൻ വിഷ്വൽ ഇഫക്ട്സ് ദേശീയ പുരസ്കാരവും വസ്ത്രാലങ്കാരത്തിനുള്ള ദേശീയ പുരസ്കാരം സുജിത് സുധാകരനും വി സായിയും കരസ്ഥമാക്കി.  മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ഹെലൻ രണ്ട് അവാർഡുകൾ നേടി എന്നതാണ് മറ്റൊരു നേട്ടം. മാത്തുക്കുട്ടി സേവ്യർ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം നേടിയപ്പോൾ രഞ്ജിത്തിന് മേക്കപ്പിനുള്ള അംഗീകാരം ലഭിച്ചു.

കഴിഞ്ഞ വർഷം മികച്ച നടനുള്ള പുരസ്കാരം തമിഴ് നടൻ ധനുഷും ബോളിവുഡ് താരം മനോജ് ബാജ്പേയിയും പങ്കിട്ടിരുന്നു. വെട്രിമാരന്‍റെ ‘അസുരൻ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ധനുഷിന് ദേശീയ പുരസ്കാരം ലഭിച്ചത്. ഭോൺസ്ലെയിലെ പ്രകടനത്തിന്‍റെ പേരിലാണ് മനോജ് ബാജ്പേയിക്ക് അംഗീകാരം ലഭിച്ചത്.