വാടക ഗർഭധാരണം; നയന്‍താരയും വിഗ്നേഷും കുറ്റക്കാരല്ലെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ്

തമിഴ്‌നാട്: നയന്‍താരയുടെ വാടക ഗർഭധാരണം നടത്തിക്കൊടുത്ത ആശുപത്രി നിയമങ്ങൾ ലംഘിച്ചതായി തമിഴ്നാട് ആരോഗ്യവകുപ്പ്. മെഡിക്കൽ രേഖകൾ സൂക്ഷിക്കുന്നതില്‍ ആശുപത്രി വീഴ്ച വരുത്തിയെന്നും ഐസിഎംആർ ചട്ടങ്ങൾ ലംഘിച്ചുവെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തി. ആശുപത്രി അടച്ചുപൂട്ടാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. അതേസമയം, നയന്‍താരയുടെയും വിഘ്നേഷ് ശിവന്‍റെയും ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും ആരോഗ്യവകുപ്പിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

വാടക ഗർഭം ധരിച്ച സ്ത്രീയുടെ വിശദാംശങ്ങൾ ആശുപത്രി സൂക്ഷിച്ചിട്ടില്ല. ഇതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും നല്‍കിയ ഡോക്ടര്‍ വിദേശത്തേക്ക് കടന്നതിനാല്‍ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ല. നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായ രേഖകൾ പരിശോധിച്ചതോടെ ഇവർ കുറ്റക്കാരല്ലെന്ന് കണ്ടെത്തി. ദമ്പതികൾ നിയമപരമായ വാടകഗർഭധാരണത്തിനുള്ള കാലയളവ് പിന്നിട്ടതായും കണ്ടെത്തി.

നയന്‍താരയും വിഘ്നേഷും ഒക്ടോബർ 9നാണ് തങ്ങൾ മാതാപിതാക്കളായെന്ന് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഇരുവർക്കും ആശംസകൾ നേർന്ന് നിരവധി പേർ രംഗത്തെത്തി. എന്നാൽ സന്തോഷത്തിനൊപ്പം താരദമ്പതികൾ വിവാദത്തിലും അകപ്പെട്ടു. വാടകഗർഭധാരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ താരങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ തമിഴ്നാട് സർക്കാർ ഉത്തരവിട്ടിരുന്നു. 4 മാസം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് വാടക ഗർഭധാരണം നടത്താമോ എന്നതായിരുന്നു ചോദ്യം. അതേസമയം, ആറ് വർഷം മുൻപ് തങ്ങൾ രജിസ്റ്റർ വിവാഹം ചെയ്തതായി നയന്‍താര വെളിപ്പെടുത്തിയിരുന്നു.