പുതിയ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി 

ന്യൂഡല്‍ഹി: പശ്ചിമ ബംഗാൾ ഗവർണറായി നിയമിതനായ മലയാളിയായ ഡോ.സി.വി.ആനന്ദബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ന്യൂഡൽഹിയിലെ മോദിയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഭാര്യ ലക്ഷ്മി ആനന്ദ ബോസ്, മകൻ വാസുദേവ് ആനന്ദ ബോസ്, ചെറുമകൻ അദ്വൈര്‍ നായർ എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

ആനന്ദബോസിനെയും കുടുംബത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ബംഗാളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം മോദിയുമായി ചർച്ച നടത്തി.

കഴിഞ്ഞ ബുധനാഴ്ചയാണ് പശ്ചിമബംഗാളിന്റെ പുതിയ ഗവര്‍ണറായി മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ സി.വി. ആനന്ദബോസ് ചുമതലയേറ്റത്. കോട്ടയം മാന്നാനം സ്വദേശിയാണ് പ്രമുഖ ഭരണതന്ത്രജ്ഞനും എഴുത്തുകാരനും പ്രഭാഷകനുമായ ആനന്ദബോസ്. മേഘാലയ സർക്കാരിന്റെ ഉപദേഷ്ടാവായി ജോലി ചെയ്യുന്നതിനിടെയാണ് പശ്ചിമ ബംഗാൾ ഗവർണറായി നിയമിതനായത്.