പുതിയ കോവിഡ് വകഭേദത്തിന് വ്യാപനശേഷി കൂടുതലെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോവിഡ്-19 ന്‍റെ പുതിയ ജനിതക വകഭേദം (എക്സ്ബിബി, എക്സ്ബിബി 1) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എല്ലാ ജില്ലകളിലും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതുവരെയുള്ള വകഭേദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയത് കൂടുതൽ വ്യാപന ശേഷിയുള്ളതാണ്. അതിനാൽ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തും.

രോഗം ബാധിക്കുന്നവരിൽ 1.8 ശതമാനം പേർക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഇപ്പോൾ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നിരുന്നാലും, ശ്രദ്ധ ആവശ്യമാണ്. സ്വയം പ്രതിരോധത്തിനായി എല്ലാവരും മാസ്ക് ശരിയായി ധരിക്കണം. പ്രായമായവരും രോഗമുള്ളവരും മാസ്ക് നിർബന്ധമായും ഉപയോഗിക്കണം. വിമാനത്താവളത്തിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്ക് ധരിക്കണം.

ആരോഗ്യവകുപ്പിന്‍റെ മുൻകരുതലുകളും ക്രമീകരണങ്ങളും വിലയിരുത്താൻ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. സംസ്ഥാനത്ത് കോവിഡ് കേസുകൾ പൊതുവെ കുറയുകയാണെന്ന് യോഗം വിലയിരുത്തി. നിലവിൽ കേസുകളുടെ എണ്ണം ആയിരത്തിൽ താഴെയാണ്. കോവിഡിന്‍റെ ജനിതക വകഭേദം ഉണ്ടോയെന്ന് പരിശോധിക്കാൻ സാമ്പിളുകൾ പതിവായി അയയ്ക്കുന്നുണ്ട്. പുതിയ സാഹചര്യത്തിൽ ജനിതക വകഭേദത്തിനായി കൂടുതൽ സാമ്പിളുകൾ അയയ്ക്കും. ആശുപത്രി പ്രവേശനം, കിടക്കകൾ, ഐസിയു ഉപയോഗം എന്നിവ നിരീക്ഷിക്കാനും മന്ത്രി നിർദ്ദേശം നൽകി.